സംസ്ഥാനത്തെ വൈദ്യുത നിരക്ക്: സമൂഹമാധ്യമ പ്രചാരണം പച്ചക്കള്ളം; യാഥാര്‍ത്ഥ്യം മനസിലാക്കാം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്‌കരണത്തെ തുടർന്ന് സോഷ്യൽമീഡിയയിൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി നിരക്കിലെ വ്യത്യാസത്തിന് വലിയ പ്രാധാന്യംനൽകി നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന പല പോസ്റ്റുകളും നവമാധ്യമ വാർത്തകളിലും പറഞ്ഞിരിക്കുന്ന നിരക്കുകൾ പലവർഷങ്ങൾക്ക് മുൻപുള്ളതും നമ്മുടെ സംസ്ഥാനത്തെ വൈദ്യുത വിതരണശൃംഖലയ്ക്ക് സമാനമല്ലാത്തതുമാണ്. ഇവയ്ക്ക് കൃത്യമായ രീതിയിൽ തന്നെ സംസ്ഥാന വൈദ്യുതിവകുപ്പും കെഎസ്ഇബിയും വിശദീകരണം നൽകിയിട്ടുണ്ട്. എന്നാൽ വീണ്ടും ഇത്തരത്തിലുള്ള വ്യാജവാർത്തകളും പോസ്റ്റുകളും വ്യാപകമായി പ്രചാരണത്തിലുണ്ട്.



കേരളത്തിലെയും തമിഴ്‌നാട്ടിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് '500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ, തമിഴ്‌നാട്ടിൽ 2360 രൂപ' എന്ന ശീർഷകത്തിൽ വന്നൊരു തലക്കെട്ടാണ് പല സമൂഹമാധ്യമ പോസ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. വാസ്തവം എന്തെന്നാൽ കെ എസ് ഇ ബി 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്‌നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ട് 2022ൽ പ്രചരിച്ച ഒരു വാർത്തയുടെ കട്ടിങ്ങാണ്. സമാനരീതിയിൽ കെഎസ്ഇബിയുടെ ബില്ലുകളുടെ ചിത്രങ്ങളിൽ കൊള്ള, ഗുണ്ടാപിരിവ് എന്നൊക്കെ ലേബൽ ചെയ്തു വരുന്ന പോസ്റ്റുകളും ഷെയർ ചെയ്യും മുൻപ് ജനങ്ങൾ ശ്രദ്ധിക്കണം. കെ എസ് ഇ ബിയുടെ വൈദ്യുതി ബിൽ സംബന്ധിച്ചും അത് തയ്യാറാക്കുന്ന രീതിയെക്കുറിച്ചും നിരവധിയായ വ്യാജസന്ദേശങ്ങളാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.


വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് കെ എസ് ഇ ബി അല്ല എന്നതാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. കെ എസ് ഇ ബിക്കോ സർക്കാരിനോ ഏകപക്ഷീയമായി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനാവില്ല. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം. വരവും ചെലവും വിശദമാക്കി റഗുലേറ്ററി കമ്മീഷനു മുമ്പാകെ കെ എസ് ഇ ബി നൽകുന്ന താരിഫ് പെറ്റീഷനിന്മേൽ വിവിധ ജില്ലകളിൽ വച്ച് പൊതുജനങ്ങളുടെയും വിവിധ ഉപഭോക്തൃ സംഘടനകളുടെയും അഭിപ്രായം കൂടി ആരാഞ്ഞ ശേഷം വിശദമായ പരിശോധനകൾ നടത്തിയിട്ടാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത്.


ഫിക്‌സഡ് ചാർജ്, എനർജി ചാർജ്, ഫ്യുവൽ സർചാർജ്, മീറ്റർ റെന്റ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങി പല ഘടകങ്ങൾ ചേർത്താണ് വൈദ്യുതി ബിൽ തയ്യാറാക്കുന്നത്. ഇതോരോന്നും നമുക്ക് ലഭിക്കുന്ന ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി വിതരണ കമ്പനികൾ ഇത്തരത്തിൽ വിവിധ ഘടകങ്ങൾ ചേർത്തുള്ള വൈദ്യുതി ബിൽ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ബില്ലിന് ഇതുപോലെ പല ഘടകങ്ങൾ ഉണ്ടാകും. 5 ഇഡ്ഡലിക്ക് 50 രൂപയെങ്കിൽ 10 ഇഡ്ഡലിക്ക് 100 രൂപ എന്ന തരത്തിൽ വൈദ്യുതി ബിൽ തയ്യാറാക്കാൻ കഴിയില്ലെന്ന് സാരം.


ഒരു ലോ ടെൻഷൻ വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ എന്തൊക്കെ എന്ന് നോക്കാം.


1. ഫിക്‌സഡ് ചാർജ് : 

സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള താരിഫ് ഓർഡർ പ്രകാരം വൈദ്യുതി ബില്ലിന് രണ്ട് ഭാഗങ്ങളുണ്ട്. ഫിക്‌സഡ് ചാർജും എനർജി ചാർജും. 'The basic philosophy behind the fixed charge in two part tariff is to recover a part of the permanent cost of the distribution licensees through fixed charge/ demand charge' എന്ന് താരിഫ് ഓർഡർ 6.24 ൽ വായിക്കാം. അതായത്, വിതരണ ലൈസൻസിയുടെ സ്ഥിരം ചെലവുകളാണ് ഫിക്‌സഡ് ചാർജായി താരിഫിൽ പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് കെ എസ് ഇ ബി രാജ്യത്തെ നിരവധി വൈദ്യുത പദ്ധതികളുമായി വൈദ്യുതി വാങ്ങൽ കരാറുകളിലേർപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും കരാർ ചെയ്ത നിരക്കിൽ കപ്പാസിറ്റി ചാർജ് നൽകേണ്ടതുണ്ട്. ഇതുപോലുള്ള സ്ഥിരം സ്വഭാവമുള്ള ചെലവുകളാണ് ഫിക്‌സഡ് ചാർജായി താരിഫിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


2. എനർജി ചാർജ് :

ഒരു ബില്ലിംഗ് കാലയളവിൽ എത്രമാത്രം വൈദ്യുതി ഉപയോഗിച്ചു എന്നതനുസരിച്ചാണ് എനർജി ചാർജ് കണക്കാക്കുക. ഗാർഹിക ഉപഭോക്താക്കൾക്ക് (പ്രതിമാസ ഉപയോഗം 250 യൂണിറ്റിൽ താഴെയാണെങ്കിൽ) ടെലിസ്‌കോപ്പിക് ശൈലിയിലാണ് എനർജി ചാർജ് കണക്കാക്കുന്നത്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് താരതമ്യേന കൂടുതൽ നിരക്ക് വരുന്ന രീതിയാണിത്. ഗാർഹികേതര വിഭാഗങ്ങളിൽ ആകെ ഉപയോഗിച്ച യൂണിറ്റിനെ പ്രതിയൂണിറ്റ് നിരക്കുകൊണ്ട് ഗുണിച്ച് എനർജി ചാർജ് കണ്ടെത്തും. (ഓരോ വിഭാഗത്തിനും നിർദ്ദേശിച്ചിട്ടുള്ള നിലവിലെ വൈദ്യുതി നിരക്ക് 2023 നവംബർ 2 ലെ താരിഫ് ഗസറ്റിൽ ലഭ്യമാണ്.)


3. മീറ്റർ റെന്റ് :  വൈദ്യുതി കണക്ഷൻ നൽകുമ്പോൾ കെ എസ് ഇ ബി മീറ്ററിന്റെ വില കൂടി വാങ്ങുന്നുണ്ടല്ലോ? പിന്നെന്തിനാണ് എല്ലാ ബില്ലിലും മീറ്റർ വാടക വാങ്ങുന്നത്? പലരുടെയും സംശയമാണ്.

വൈദ്യുതി കണക്ഷൻ നൽകുമ്പോൾ മീറ്ററിന്റെ വില ഈടാക്കാൻ വൈദ്യുതി നിയമം അനുവദിക്കുന്നില്ല. ഒരു ഉപഭോക്താവിൽ നിന്നും കെ എസ് ഇ ബി അത് വാങ്ങുന്നുമില്ല. നിലവിലെ വൈദ്യുതി ശൃംഖലയിൽ നിന്നും തങ്ങളുടെ കെട്ടിടത്തിലേക്ക് വൈദ്യുതിയെത്തിക്കാൻ ആവശ്യമായ പ്രവൃത്തികൾക്കു വേണ്ട ചെലവ് മാത്രമേ ഈടാക്കുന്നുള്ളു. ഇതിൽ മീറ്റർ വില ഉൾപ്പെടുന്നില്ല. നിലവിലെ താരിഫനുസരിച്ച് സിംഗിൾ ഫെയ്‌സ് മീറ്ററിന് 6 രൂപയും ത്രീ ഫെയ്‌സ് മീറ്ററിന് 15 രൂപയും മാത്രമാണ് പ്രതിമാസം വാടകയായി ഈടാക്കുന്നത്. ഒരു സിംഗിൾ ഫെയ്‌സ് എനർജി മീറ്ററിന് വിപണിയിൽ 1200 രൂപയോളം വിലയുണ്ടെന്നോർക്കണം. അത് ത്രീ ഫെയ്‌സ് മീറ്ററാണെങ്കിൽ  4000 രൂപയോളം വരും. ഉപഭോക്താവിന്റെ കുറ്റം കൊണ്ടല്ലാതെ മീറ്റർ കേടായാൽ കെ എസ് ഇ ബി മീറ്റർ സൗജന്യമായി മാറ്റിത്തരികയും ചെയ്യും. 

ഇനി, ഈ മാസവാടക കൂടുതലാണ് എന്ന് ഉപഭോക്താവിനു തോന്നുന്നുവെങ്കിൽ അത് ഒഴിവാക്കാനും മാർഗ്ഗമുണ്ട്. ഉപഭോക്താവ് കമ്പോളത്തിൽനിന്നും മീറ്റർ വാങ്ങി അംഗീകൃത ലാബിൽ ടെസ്റ്റ് ചെയ്ത് കൃത്യത ഉറപ്പാക്കി സെക്ഷൻ ഓഫീസിൽ നൽകിയാൽ മതി. തുടർന്ന് മീറ്റർ വാടക നൽകേണ്ടിവരില്ല. 

മീറ്റർ വാടക വാങ്ങുന്നത്  കെ എസ് ഇ ബി സ്വയം എടുത്ത ഏതെങ്കിലും തീരുമാനപ്രകാരമല്ല എന്നതും വിസ്മരിച്ചുകൂടാ. സംസ്ഥാന ഇല. റഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള Kerala Electricity Supply Code 2014 - 68 (2) ലെ ' The licensee may charge a rent for the meter provided by it as per the rates approved by the Regulatory Commission.'  എന്ന വ്യവസ്ഥ അനുസരിച്ചാണ് മീറ്റർ വാടക സ്വീകരിക്കുന്നത്. വാടക നിരക്ക് നിശ്ചയിക്കുന്നതും റെഗുലേറ്ററി കമ്മീഷനാണ്.


4. ഇലക്ട്രിസിറ്റി ഡ്യൂട്ടി : വൈദ്യുതി ഉപയോഗത്തിന് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നികുതിയാണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി. നിലവിൽ എനർജി ചാർജിന്റെ 10 ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുന്നത്. ഈ തുക വിതരണ യൂട്ടിലിറ്റി വൈദ്യുതി ബില്ലിലൂടെ സ്വീകരിച്ച് സർക്കാരിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്.


5. ഫ്യുവൽ സർചാർജ് : എന്തുകൊണ്ട് ബില്ലിൽ വൈദ്യുത താരിഫിന് പുറമേ ഇന്ധന സർചാർജ് വരുന്നു എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്.

വൈദ്യുതി വിതരണ യൂട്ടിലിറ്റികൾ നിശ്ചിത കാലയളവിലേക്കുള്ള മൊത്തം റെവന്യൂ ആവശ്യകത (Aggregate Revenue Requirement - ARR) മുൻകൂർ തയ്യാറാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്. ഏതെല്ലാം സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഉദ്ദേശിക്കുന്നു, അവ ഓരോന്നിനും പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ കൂടാതെ ജീവനക്കാരുടെ ചെലവ്, ഭരണപരമായ ചെലവുകൾ, പൊതു ചെലവുകൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും സാമാന്യ തത്വങ്ങളുടെയും മുൻ അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ കണക്കാക്കി ARR-ൽ ഉൾപ്പെടുത്തും. ഇത് വിശദമായി പരിശോധിച്ച്, പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും പറയാനുള്ളതും കേട്ടതിനു ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ വരും വർഷങ്ങളിലേക്ക് വൈദ്യുതി നിരക്ക് അനുവദിച്ച് നൽകുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും, യഥാർത്ഥ സാഹചര്യത്തിൽ മുൻകൂട്ടി കണക്കാക്കിയ ചെലവുകളിൽനിന്നും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ഉദാഹരണത്തിന്, ARR തയ്യാറാക്കുമ്പോൾ വരും വർഷങ്ങളിൽ സാധാരണ നിലയിൽ മഴയും നീരൊഴുക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഏകദേശം 7000 ദശലക്ഷം യൂണിറ്റ് (MU) ആഭ്യന്തര ജലവൈദ്യുതി പദ്ധതികളിൽനിന്നും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചു എന്ന് കരുതുക. ബാക്കിയുള്ള ആവശ്യകതയിൽ 11,000 MU കേന്ദ്ര നിലയങ്ങളിൽ നിന്നും 10,000 MU മറ്റ് സ്രോതസ്സുകളിൽനിന്നും കണ്ടെത്താം എന്ന വിധത്തിൽ ആകും ചെലവ് കണക്കാക്കിയിട്ടുണ്ടാവുക. എന്നാൽ വാസ്തവത്തിൽ ആ വർഷം പ്രതീക്ഷിച്ച മഴയും നീരൊഴുക്കും ലഭിച്ചില്ല എങ്കിൽ ജലവൈദ്യുതോത്പാദനത്തിൽ കുറവുണ്ടാകാം. അപ്പോൾ ഉത്പാദനത്തിലുണ്ടായ ആ കുറവ്, കൂടിയ നിരക്കിൽ താപനിലയങ്ങളിൽ നിന്നുമാകും കണ്ടെത്തേണ്ടി വരിക. 

മറ്റൊരു സാഹചര്യം, ബാഹ്യ ഘടകങ്ങൾ (ഉദാ: ആഭ്യന്തര കൽക്കരിയുടെ ലഭ്യതയിൽ കുറവ് വരുമ്പോൾ ഉയർന്ന വിലയ്ക്ക് അന്താരാഷ്ട്ര വിപണിയിൽനിന്ന് കൽക്കരി വങ്ങേണ്ടി വരിക) കാരണം വിപണിയിൽ വൈദ്യുതിയുടെ വില ഉയരുന്നതാണ്. ഇങ്ങനെ നിരവധി കാരണങ്ങളാൽ ARRൽ പ്രതീക്ഷിച്ചതിലും അധികമായി ചെലവ് വർദ്ധിക്കാം.

സാധാരണഗതിയിൽ ARR കണക്കുകളിൽ നിന്ന് ചെലവിലുണ്ടായിട്ടുള്ള വ്യതിയാനങ്ങൾ വർഷാവസാനം ട്രൂ-അപ്പ് ഘട്ടത്തിൽ ആകും റെഗുലേറ്ററി കമ്മീഷൻ പരിഗണിക്കുക. എന്നാൽ, വൈദ്യുതി വാങ്ങൽച്ചെലവിലും ഇന്ധനച്ചെലവിലും വ്യതിയാനം ഉണ്ടെങ്കിൽ ഇന്ധന സർചാർജ് അപേക്ഷകളിലൂടെ ത്രൈമാസ ക്ലെയിമുകൾ സമർപ്പിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ മുൻകൂട്ടി വിജ്ഞാപനം ചെയ്തിട്ടുള്ള ഫോർമുല അനുസരിച്ചായിരിക്കും ഈ അപേക്ഷകളിൽ തീരുമാനം ഉണ്ടാവുക. ഇത്തരത്തിൽ വൈദ്യുതി അധികമായി കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവന്നതിന്റെ കണക്കുകൾ പരിശോധിച്ച് റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് നൽകിയതുപ്രകാരമാണ് വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് ഈടാക്കുന്നത്.


വൈദ്യുതി ബിൽ സംബന്ധിച്ച സംശയങ്ങൾ ഏതൊരാൾക്കും കെ എസ് ഇ ബി വെബ്‌സൈറ്റിലെ (kseb.in) ഇലക്ട്രിസിറ്റി ബിൽ കാൽക്കുലേറ്റർ പരിശോധിച്ച് അനായാസം ദൂരീകരിക്കാവുന്നതാണ്. സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്താൻ ഇത്തരത്തിലുള്ള വ്യാജ പോസ്റ്റുകൾ പടച്ചുവിടുന്നത് നിയമവിരുദ്ധ പ്രവൃത്തിയാണെന്ന് ഓർക്കുക.